Saturday, April 6, 2024

നാരീവിലാസം


ശാർദ്ദൂലവിക്രീഡിതത്തിന് 12ആമത്തെ അക്ഷരം കഴിഞ്ഞു യതിയുണ്ടെന്ന് അറിയാമല്ലോ. 13, 14 എന്നീ അക്ഷരങ്ങൾ ശ്രദ്ധിക്കുക. ഒരേ അക്ഷരങ്ങൾ 4 വരിയിലും ആവർത്തിച്ച് വരുന്നതുകാണാം . കൂടാതെ അഷ്ടപ്രാസവും അങ്ങിങ്ങായി അനുപ്രാസവും

ഛത്രം കൊറ്റവുറ്റവൻ പ്രിയനൊരാൾ പാത്രത്വനെപ്പൂണുവോൾ
ക്ഷേത്രം വീര്യമെടുത്തു പിൻതലമുറ,പ്പാത്രത്തിലിട്ടേകുവോ
പുത്രാദിപ്രതിപത്തിയൊടെയവരെ, പ്പാത്രത്തിലൂട്ടീടുവോൾ
ജൈത്രസ്ഥൈര്യവിധം വളർത്തിയ കഥാപാത്രങ്ങളേ വന്ദനം 
(ഛത്രം - വെൺകൊറ്റക്കുട;പ്രതാപചിഹ്നം , കൊറ്റം - അധീശത്വം പൂണുക - പ്രാപിക്കുക ക്ഷേത്രം - ഭാര്യ)

കഞ്ചം മാറിലണിഞ്ഞവൾ കടിതടം പഞ്ചാസ്യവൈശിഷ്ട്യവും
സഞ്ചാരം തുടുരാജഹംസവടിവിൽ പഞ്ചാസ്ത്രനുട്ടങ്കനം
കൊഞ്ചും ശിഞ്ജിതനാദമുണ്ടു വരവിൽ പഞ്ചാരതന്നെ സ്വരം
നെഞ്ചിൽ വെള്ളിടിവെട്ടിപോൽ കണവനോ പഞ്ചാരികേൾക്കാം തുടി
(കടിതടം - അരക്കെട്ട് പഞ്ചാസ്യം -  സിംഹം പഞ്ചാസ്ത്രൻ - കാമദേവൻ ഉട്ടങ്കനം - കൊത്തിവെച്ച)

തിങ്കൾ ഭൂമിയൊടെന്നപോലെ പതി തൻ പങ്കാളിയായ് മങ്ക നിൻ
കങ്കാണം ഭ്രമണത്തിലൂടനുദിനം, പങ്കായി നിൻ പ്രാഭവം
സങ്കീർണപ്രതിസന്ധിയിൽ തുഴയുവാൻ പങ്കായവും നിൻ മതി
സങ്കല്പോന്നതലോകമേറിയണയാൻ പങ്കാരവും നീ മതി
(കങ്കാണം -  മേൽനോട്ടം മതി - ബുദ്ധി പങ്കാരം - ഏണി)

ഒട്ടേറേ പ്രതിബന്ധമാലെദുരിതം  കെട്ടിച്ചമയ്ച്ചാലുമേ
വിട്ടിട്ടോടുകയില്ല, തെല്ലുമവളാ കെട്ടിച്ചുവിട്ടോരിടം
പൊട്ടാതുള്ളിലെ നൊമ്പരം തടയണക്കെട്ടിട്ടുനിർത്തുമ്പൊഴും
കെട്ട്യോൻ, കുട്ടി, കുടുംബമാണു ചരടിൻ കെട്ടിന്റെയറ്റത്തിലായ്
(ചരട് - താലി)

മൊത്തം വീടുഭരിച്ചിടുന്നസമയം പത്താണുകൈകൾ, തഥാ
എത്തും നിന്നുടെകണ്ണുകൾ കലവറ,പ്പത്തായ,മട്ടത്തിലും
മത്തേഭം കലികൊണ്ടപോലെവരുമാപത്താണു ദേഷ്യത്തിൽ ഹാ
തിത്തെയ് താണ്ഡവമാടിയൊന്നലറിയാൽ പത്താനനൻ തോറ്റിടും!
(മത്തേഭം - മദയാന പത്താനനൻ - 10 മുഖങ്ങളുള്ളവൻ)

വല്ലപ്പോഴുമെഴുന്ന രോഗവിഷമം വല്ലാത്തൊരസ്വസ്ഥത
തെല്ലും വിശ്രമമന്നുമില്ല മഹിതേ, വല്ലായ്മ സുല്ലിട്ടിടും
നല്ലോമൽച്ചിരി തൂകിടുന്നിളനിലാവല്ലാതെയില്ലേതുമേ
വെല്ലാൻ വെല്ലുവിളിച്ചിടാനുതകിടും വല്ലാത്മസംഭാവിതം
(വല്ല - ബലം/ശക്തി 

സന്തുഷ്ടപ്രതിദാനമോടെ കുലമേ സന്താപമാറ്റീടുവാൻ
സ്വന്തം വംശപരമ്പരയ്ക്കു ജനനം സന്താനകംതന്നെ നീ
തന്തുസ്യന്ദമെഴുന്നു നൊന്തു തരുമീ സന്താനസൗഭാഗ്യവും
പിന്താങ്ങായൊരു മന്ദഹാസമരുളേ സന്താരണം വാഴ്‌വിലും
(പ്രതിദാനം - ഏറ്റുവാങ്ങി മറ്റൊന്ന് കൊടുക്കൽ തന്തു - സന്തതി/വംശപരമ്പര സ്യന്ദം - ഉറവെടുക്കൽ സന്താരണം - തരണം ചെയ്യൽ  സന്താനകം - കല്പവൃക്ഷം )

നാക്കിൽ വീറൊടു നീതിബോധമറിവും വാർക്കുന്നു പൈതങ്ങളിൽ
വാക്കിൻശക്തി വിവേകമോടെയരുളായ് വാർക്കുന്നു ലോകത്തെയും
നോക്കിൽ തീയു,മതിന്റെചൂടണയുവാൻ വാർക്കുന്നതോ കണ്ണുനീർ
തോൽക്കാതുള്ളിലൊരോമലാം കനവുകൾ വാർക്കുന്നതാണഷ്ടിയും
(വാർക്കുക : ചെലുത്തുക/അച്ചിൽ ഉണ്ടാക്കുക/ഒഴുക്കുക/അരി വാർക്കുക അഷ്ടി - ചോറ്)

വൃത്തം: ശാർദ്ദൂലവിക്രീഡിതം
പ്രാസം : അഷ്ടപ്രാസം + യമകം

Saturday, March 9, 2024

സായാഹ്നസഞ്ചാരം

ആകൃതി (22) എന്ന ഛന്ദസ്സിൽ ഉൾപ്പെട്ട ഒരു സമവൃത്തമാണു് മദിര.  ലക്ഷണം കൊടുത്തിരിക്കുന്നതു്  - ഏഴു ഭകാരമൊരേ വരിയായൊടുവിൽ ഗുരുവും മദിരയ്ക്കുവരും.  മഹിഷാസുരമർദ്ദിനീസ്തോത്രമെഴുതിയിട്ടുള്ള അഭിമതം എന്ന വൃത്തവുമായി ഏറെ സാദൃശ്യമുള്ള ഒരു വൃത്തമാണിതു്, കാരണം ആ സ്തോത്രത്തിലെ ആദ്യത്തെ രണ്ടക്ഷരങ്ങളുടെ സ്ഥാനത്ത് ഒരു ഗുരു ചേർത്തുകൊടുത്താൽ മാത്രം മതി.

സന്ധ്യയിക്ക് ഇരുട്ടുവീണശേഷം ഒരു 7 മണിക്കുള്ളിൽ നടക്കുന്ന സംഭവങ്ങളാണു് ഇതിവൃത്തം. കൃത്യമായ ഒരു പ്രതിസമത്വവും സന്തുലിതാവസ്ഥയും ഉള്ള വൃത്തഘടനയായതിനാൽ ഷോഡശപ്രാസം കൊടുത്താണു് എഴുതുന്നതു്.



അർക്കനൊരസ്തമനക്കടലിൽ തലചായ്ക്കുവതിന്നു ഗമിക്കുകയായ്
ചക്കലമായ വിളക്കിനിയില്ലതു ചക്കനെമുങ്ങിമയക്കമിടും
നീക്കിയിരിപ്പിലെ ബാക്കിനിറങ്ങളുരുക്കിയരിച്ചു തിളക്കമെഴും
പോക്കുവെയിൽ പവനാക്കിയിതാ വിരചിക്കുകയാണവനിയ്ക്കുപരി
(അർക്കൻ - സൂരൂൻ ചക്കല - വൃത്താകാരമായ ചക്കനെ - പെട്ടെന്ന് അവനി - ഭൂമി)

ചന്തമെഴുന്നൊരു ചാന്തുപുരട്ടിയ കാന്തിമിനുങ്ങണൊരന്തിയിതാ
ധ്വാന്തമണഞ്ഞൊരു ശാന്തവിഭാവരിയന്തിമമെത്തി ദിനാന്തവുമായ്
സന്തമസക്ഷിതി കുന്തളമായതിലന്തിമലർക്കുടമന്തരിതം
മുന്തിയവാരൊളി ചിന്തിവിടർന്നവ, സന്തതഗന്ധമിതാന്തരികം
(ധ്വാന്തം - വെളിച്ചത്തിൻ്റെ അവസാനം വിഭാവരി - നക്ഷത്രങ്ങളുള്ള രാത്രി സന്തമസ - ഇരുട്ടാക്കിയ ക്ഷിതി - ഭൂമി കുന്തളം - മുടിക്കെട്ട് അന്തരിതം - അങ്ങിങ്ങായി ആന്തരികം - ഉള്ളിൽത്തന്നെയുള്ള)

ഉല്ലലമാടിയ ചില്ലകളിൽ മൃദുപല്ലവിമൂളിയ പല്ലവവും
വല്ലരികെട്ടിയ വല്ലകിപോൽ ചെറുചില്ലികളുണ്ടിവിടുല്ലസിതം
മല്ലികസൂനമതല്ലിക പൂത്തതു നല്ലമണം, തരുകില്ലെ മദം
അല്ലിചിരിക്കണ തല്ലമതിൻകര ചെല്ലുകിലോ വരുകില്ലെ രസം 
(വല്ലരി - വള്ളി വല്ലകി - വീണ മതല്ലിക - ശ്രേഷ്ഠം തല്ലം - കുളം)

ഉങ്ങിനുമേലെ പതുങ്ങിയിരുന്നൊരു മൂങ്ങകരഞ്ഞു, കിടുങ്ങിയതാൽ 
മങ്ങിയ കാഴ്ച, വിറങ്ങലിലാ നിമിഷങ്ങളിലൊന്നു കുടുങ്ങിമനം
തിങ്ങിയഭീതി മടങ്ങുകളേറി,യൊരേങ്ങലുവിട്ടു കലങ്ങി വയർ
എങ്ങനെ ഞാനിനി നീങ്ങണമീവഴി? തങ്ങിടുമെൻഗൃഹമങ്ങകലേ

നത്തുകരഞ്ഞതുമോർത്തുനടന്ന നിരത്തിനുമേലെ മരത്തലകൾ
മൊത്തമതൊക്കെയുമാർത്തുചിരിച്ചതിനൊത്തതുപോലെ മരുത്തൊഴുകീ
നൂത്തനുഴഞ്ഞു കറുത്തൊരു പൂച്ചയിടത്തുവശത്തരികത്തണയേ
പത്തിവിരിച്ചു വിടർത്തിയപോൽ ഭയമെത്തിമനസ്സിനകത്തളമേ
(മരുത്ത് - കാറ്റ് നൂത്ത - വേലിയിലുള്ള ദ്വാരം)

പൂക്കളടർന്ന വഴിയ്ക്കരികിൽ തലപൊക്കണ പാമ്പുകളൊക്കെ വരാം
മിക്കതുമേ നിവസിക്കണതോ തിരിവെയ്ക്കണ കാവു പരക്കെയതിൽ
തേക്കുമരങ്ങളെരിക്കുമരം തടിയാക്കമൊടങ്ങൊരു ചേക്കുമരം
തെക്കിനു പാലമണക്കണതാമൊരു ദിക്കുകടക്കണതോർക്കരുതാ
(ആക്കം - ശക്തി/ബലം)

മുമ്പിലെനിയ്ക്കൊളി,യമ്പിളിയെന്ന തിടമ്പുതെളിഞ്ഞു വരുമ്പൊളിതാ
കൂമ്പിയകണ്ണിമയാമ്പലുചിമ്മിയൊരിമ്പമൊടേ വിടരുമ്പൊളിതാ
കമ്പിവിളക്കിലെ ശമ്പമതാംദ്യുതി ചാമ്പി, ഭയന്നു കൊടുമ്പിരിയായ്
അമ്പലമേടയിലമ്പൊടുപൂത്തൊരു ചെമ്പകഗന്ധമകമ്പടിയായ് 
(ശമ്പ - മിന്നൽ, ഇവിടെ വൈദ്യുതിയെന്ന അർത്ഥത്തിൽ ചാമ്പുക - കെടുക) 

രാത്രിയിലുള്ളൊരു യാത്രയിലീവഴി ചിത്രകരാം തനിയാത്രികരെ
പത്രകമിത്തിരിമാത്രമിരന്നൊരു സൂത്രമൊടന്നഭിനേത്രി തരം
ഗാത്രികമിട്ടിളഗാത്രമൊടങ്ങനെ ഖാത്രവുമേറ്റി വിചിത്രവിധം
ശത്രുവിനൊത്തൊരു ചിത്രവധം, നിണമത്രയുമൂറ്റി ചരിത്രവശാൽ
(ചിത്രക - ധൈര്യമുള്ള/ശോഭയുള്ള പത്രകം - ഇല, ഇവിടെ വെറ്റില ഗാത്രിക - മുലക്കച്ച/ഒഡ്യാണം ഖാത്രം - കാട് വിചിത്ര - അദ്ഭുതകരമായ)

വമ്പിലുയർന്ന കരിമ്പനമേലെയുടമ്പടിവെച്ചു, പരമ്പരയായ്
തമ്പുമടിച്ചഥ, തുമ്പിനെ യക്ഷിണി കമ്പനമാട്ടി വികമ്പിതമായ്
തുമ്പ നിറഞ്ഞവരമ്പുകളന്നു കടമ്പകണക്കൊരു തുമ്പമതായ്
കമ്പിരികെട്ടു ഞരമ്പുവലിഞ്ഞു പെരുമ്പറപോൽതുടി വെമ്പലിലായ്
(കമ്പനം - ഇളക്കം/വിറ വികമ്പിത - വലുതായി കമ്പനം ചെയ്യുന്ന കമ്പിരി - വീറ്/ശൗര്യം)

അട്ടഹസിച്ചൊരു മട്ടിലവൾ പനയൊട്ടുകുലുക്കി വിരട്ടുകയായ്
പട്ടകളാം കരമാട്ടി, വരാനതു നീട്ടിവിളിച്ചതു ഞെട്ടലുമായ്
പട്ടിയൊരോരിയതട്ടയരോചകമിട്ടുതുടങ്ങണ കേട്ടതൊടേ
മുട്ടുവിറച്ചവ കൂട്ടിയിടിയ്ക്കണു് കോട്ടമിതാൽ വഴിമുട്ടിയഹോ!
(അട്ട - ഉയർന്ന/ഉച്ചത്തിൽ അരോചകം -  ഒട്ടും സുഖകരമല്ലാത്ത)

അക്കരെ,യീവയലിക്കുറിഞാനിനി പുക്കുവതെങ്ങിനെയാർക്കറിയാം
പോക്കുക ദുർഘട,മക്കിടി മാറി, കടക്കുകവേണമെനിയ്ക്കണയാൻ
നോക്കി സഹർഷമിരിക്കുകവേണ്ട ഹരിക്കുക നീ ഹരി വെക്കമിതും
കാക്കുക നീ, തവ വാക്കഭയം, നിവസിക്കു മനസ്സു മുഴുക്കെയുമേ
(പുക്കുക -  പ്രവേശിക്കുക പോക്കുക - നീക്കംചെയ്യുക )

വ്യഷ്ടിയിൽനിന്നു സമഷ്ടിവരേയ്ക്കിഹ സൃഷ്ടവുമേതൊരദൃഷ്ടമതും
സ്പഷ്ടവിചാരമൊരിഷ്ടസുഹൃത്തിനു തുഷ്ടിവരാൻ വരവൃഷ്ടി സമം
പുഷ്ടിയൊടന്നതു മൃഷ്ടമൊടോതിയ ശിഷ്ടമതേകിടുകഷ്ടമനേ
ദുഷ്ടയവൾക്കിവനഷ്ടിയുമോ? മമ കഷ്ടതകണ്ടൊരു ദൃഷ്ടിതരൂ
(വ്യഷ്ടി -  വ്യക്തി -  സമഷ്ടി - സമൂഹം അദൃഷ്ട - കാണപ്പെടാത്ത തുഷ്ടി -  സന്തോഷം  വൃഷ്ടി - മഴ പുഷ്ടി - ശക്തി/പോഷണം മൃഷ്ട - ശുദ്ധീകരിച്ച ശിഷ്ടം - ബാക്കിയുള്ളതു് അഷ്ടമൻ - എട്ടാമത്തവൻ അഷ്ടി - ഭക്ഷണം)

തീക്ഷ്ണത പൂണ്ടൊരു വീക്ഷണമോടവളക്ഷമയാം നിണകാംക്ഷിണിയായ്
തത്ക്ഷണമാണിര ഭക്ഷണമാകുക, ലക്ഷണമൊത്തൊരു യക്ഷിയവൾ
ശിക്ഷയിതിൽപ്പരമീക്ഷയുമെന്തിനി? രക്ഷതരാൻ മമപക്ഷമൊരാൾ
ദക്ഷമൊടെത്തുകയീക്ഷണമെങ്കിലരക്ഷിതഭാവന പോം ക്ഷണമേ
(കാംക്ഷിണി - ആഗ്രഹിക്കുന്ന ഈക്ഷ - കാഴ്ച/വിചാരം ദക്ഷം - സാമർത്ഥ്യം)

പത്തനമാർഗ്ഗമുരുത്തിരിയാൻ, പ്രഭുകാത്തു, കരാളവിപത്തകലാൻ
പുത്തനെബീഡി കൊളുത്തിയൊരാളരമത്തുപിടിച്ച നടത്തമൊടേ
ഒത്തതടി,യ്ക്കതിനൊത്തുയരം, വിരിവൊത്തുവരുന്നൊരു മത്തഗജം
പിത്തളകെട്ടിയ കത്തിയുമായ്, പനചെത്തിടുവോൻ തലമൂത്തതുമേ
(പത്തനം -  വീട് കരാള -  ഭയങ്കരമായ അര മത്ത് - പാതിമത്ത്)

മുന്നിലയാളുടെയന്നനട, പ്രതിപന്നനയാള,വസന്നനിവൻ
പിന്നിലൊളിച്ചുപപന്നതുണയ്ക്കു,വിപന്നനു മാർഗ്ഗമിതുന്നിയ ഞാൻ
ഉന്നതമാം പന സന്നതിതാണ്ടിയ ഭിന്നവിജാരണഖിന്നമനം
എന്നെവിരട്ടിയ സുന്നമതോ കഥ, പിന്നെ ലഭിച്ചതൊരുന്നമനം
(പ്രതിപന്ന - അറിയപ്പെട്ട/ജയിച്ച അവസന്ന - തളർന്ന/ക്ഷീണിച്ച ഉപപന്ന - അവസരോചിതമായ വിപന്ന - ആപത്തിൽപ്പെട്ട ഉന്നുക -  മനസ്സുറപ്പിക്കുക  സന്നതി - കുനിഞ്ഞ് മേലോടുനോക്കാൻ അപ്പോഴും ധൈര്യമില്ലെന്നു വ്യംഗ്യം ഭിന്ന - കൂടിക്കലർന്ന, സമ്മിശ്രവികാരങ്ങൾ എന്നു വിവക്ഷ വിജാരണം - സങ്കോചം ഖിന്ന - തളർന്ന സുന്നം - ശൂന്യം  ഉന്നമനം - ഉയർച്ച)

സങ്കടനീരദശങ്കയകന്നു ശശാങ്കനുയർത്തിയ തങ്കനിലാ
ചങ്കുപിടച്ച കരിങ്കനവില്ലിനി കങ്കരചിന്തയിലങ്കുരിതം
ചെങ്കനലായി പഴങ്കഥപോൽ മനസിങ്കലണഞ്ഞ ഭയങ്കരിയാം
മങ്കവിടർത്തിയ പൂങ്കുഴലല്ലതു സങ്കുലമായ പനങ്കുലകൾ!
(നീരദം -  മേഘം ശശാങ്കൻ - ചന്ദ്രൻ കങ്കര - ചീത്തയായ )


വൃത്തം : മദിര
പ്രാസം : ഷോഡശപ്രാസം







Saturday, February 3, 2024

ദ്വാദശാദിത്യഭാസം

ഭൂമിയിൽനിന്നു നോക്കുന്ന നമുക്ക് സൂര്യനേയും സൂര്യൻ്റെ പിന്നണിയിൽ മറ്റൊരു നക്ഷത്രവ്യൂഹത്തേയും ചേർത്താണ് ദൃശ്യമാകുന്നത്. ഒരുവർഷം എന്നുനമ്മൾ സാമാന്യമായി കണക്കാക്കുന്നത് ഭൂമിക്കു സൂര്യനെ ഒരുവട്ടം ചുറ്റിക്കറങ്ങിവരാനുള്ള സമയമാണല്ലോ. ഈ ഒരുവർഷത്തിനിടയിൽ സൂര്യൻ 12 നക്ഷത്രങ്ങൾക്കൊപ്പം ചരിക്കുന്നതായാണ് നമ്മൾ കാണുന്നത്, അതായത് ശരാശരി 30 ദിവസങ്ങൾകൊണ്ട് ഒരു നക്ഷത്രത്തിൻ്റെ പിന്നണി വിട്ട് സൂര്യൻ മറ്റൊരു നക്ഷത്രത്തിൻ്റെ ദിശയിലേക്ക് മാറുന്നു. പിന്നണിയിൽ അപ്പപ്പോൾ കാണുന്ന നക്ഷത്രവ്യൂഹത്തിന് എന്ത് ആകൃതിയാണോ ഇവിടെനിന്നും നോക്കുമ്പോൾ തോന്നുന്നത്, ആ പേര് ആ നക്ഷത്രവ്യൂഹത്തിനും ആ നക്ഷത്രവ്യൂഹത്തിനൊപ്പം സൂര്യൻ നില്ക്കുന്ന ദിവസങ്ങളെ അതേപേരിലുള്ള മാസങ്ങളായും കണക്കാക്കിയാൽ നമ്മുടെ കലണ്ടറായി. 


സൂര്യൻ ഒന്നേയുള്ളുവെങ്കിലും ഈ 12 മാസങ്ങളിലും സൂര്യൻ ഭൂമിയെ സ്വാധീനിക്കുന്ന രീതി വെവ്വേറെയാണ്, അതിനെ നമ്മൾ 6 ഋതുക്കളായി കല്പിച്ചു. ഈ ലോകത്തിൻ്റെ ആവാസവ്യവസ്ഥ ഈ രീതിയിൽ പാകപ്പെടുത്തിയെടുക്കാൻ ആരെല്ലാം കാരണമാകുന്നുവോ അവരെല്ലാമാണ് ദേവതാസങ്കല്പമായി ഭാരതീയചിന്തകർ കൊണ്ടുനടന്നത്. അതിനാൽ അദിത്യദേവതാസങ്കല്പം അവർ 12 ആയി വേർതിരിച്ചു, അവയ്ക്ക് 12 പേരുകളുമിട്ടു. ദ്വാദശാദിത്യസങ്കല്പമായി ഇതിനെ കണക്കാക്കുന്നു.

ഓരോ ആദിത്യൻ്റേയും ഗുണമോ അധിഷ്ടാനമോ അവർ പ്രതിനിധാനം ചെയ്യുന്ന തത്വമോ അവരെ ആരാധിക്കേണ്ട രീതിയോ അതിൻ്റെ ഫലസിദ്ധിയോ ഒന്നും ഇവിടെ ചർച്ച ചെയ്യുന്നില്ല, അതുകൊണ്ടുതന്നെ ഇത് ഒരു സ്തോത്രമോ സ്തവമോ ആകുന്നുമില്ല. എഴുതിയിട്ട ശ്ലോകങ്ങളിൽ 12 ആദിത്യന്മാരെ പരാമർശിക്കുന്നതിനാൽ ആമുഖമായി സൂചിപ്പിക്കുന്നു എന്നുമാത്രം.

ചക്രബന്ധം

ഭാഷാഭൂഷണത്തിൽ പറഞ്ഞിരിക്കുന്ന  നിബന്ധനകൾ അതേപടി പാലിച്ചുകൊണ്ട് അതേ ചക്രബന്ധം തന്നെയാണ് എഴുതിയിരിക്കുന്നത്.  കാലം മാറിയതിനൊത്ത് പുതിയതരത്തിൽ ചിത്രീകരിച്ചുവെന്നുമാത്രം.  പച്ചനിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങളാണ് ഉദ്ധാരം. ഉദ്ധാരമായി അവിടെ രാജരാജവർമാ എന്ന കവിനാമം കൊടുത്തുകാണുന്നു. ഇവിടെ 12വട്ടം ചക്രം ചമച്ചിരിക്കുന്നതിനാൽ ഒരെണ്ണത്തിൽമാത്രം കവിനാമവും മറ്റു ശ്ലോകങ്ങളിൽ ഏതെങ്കിലും ഒരു ഉദ്ധാരവാക്യവും കൊടുക്കുന്നു. ഉദ്ധാരം നമുക്ക് ഒഴിവാക്കാനാകില്ലല്ലോ. ചക്രത്തിൻ്റെ ആരക്കാലുകൾ തമ്മിൽ ബന്ധിപ്പിക്കുന്നത് ഈ ഉദ്ധാരമാണ്.

ചക്രബന്ധനിബന്ധനകൾ ലളിതമാണ്, ഒറ്റനോട്ടത്തിൽ ശ്ലോകത്തിൽ നിന്നുതന്നെ അവ മനസ്സിലാക്കാനാകും.

1 ശാർദ്ദൂലവിക്രീഡിതം ആസ്പദമാക്കി ശ്ലോകം എഴുതുക 

2 മൂന്നാം വരി അന്ത്യാക്ഷരം = നാലാം വരി ആദ്യാക്ഷരം = നാലാം വരി അന്ത്യാക്ഷരം

3 നാലാം വരി നാലാമക്ഷരം = ഒന്നാം വരി ആദ്യാക്ഷരം

4 നാലാം വരി ഏഴാമക്ഷരം = രണ്ടാം വരി ആദ്യാക്ഷരം

5 നാലാം വരി പത്താമക്ഷരം = മൂന്നാം വരി ആദ്യാക്ഷരം

6 നാലാം വരി പതിമൂന്നാമക്ഷരം = ഒന്നാം വരി അന്ത്യാക്ഷരം

7 നാലാം വരി പതിനാറാമക്ഷരം = രണ്ടാം വരി അന്ത്യാക്ഷരം

8 ഉദ്ധാരം 6 അക്ഷരങ്ങളാണ്, 1, 2, 3 വരികളുടെ മൂന്നാം സ്ഥാനത്ത് വരുന്ന അക്ഷരങ്ങളും തുടർന്ന് അതേവരികളുടെ 17ആം സ്ഥാനത്ത് വരുന്ന അക്ഷരങ്ങളും.


പൊതുവേ ഒന്നിലധികം ശ്ലോകങ്ങൾ ചക്രബന്ധത്തിലെഴുതിക്കണ്ടിട്ടില്ല. ഒന്നിലധികം ശ്ലോകങ്ങൾ എഴുതുകയാണെങ്കിൽ അവയുടെ അച്ചുതണ്ട് ഘടിപ്പിക്കുന്ന മധ്യഭാഗം ഒരേപോലെതന്നെ ആവേണ്ടേ എന്നൊരു ചിന്തയുമുണ്ടായി. അതിനാൽ അച്ചുതണ്ടിലെ മധ്യാക്ഷരം ഒരേപോലെയുള്ള ഇരട്ടശ്ലോകങ്ങളുണ്ടാക്കാനും ശ്രമിച്ചിട്ടുണ്ട്.



1 ഇന്ദ്ര - ചിങ്ങം 
നിത്യം രാവിലെ വെട്ടമായുയരുവോൻ, ചിത്ബോധമാം ചന്ദ്രമായ്
സർവ്വം ജീവിതവേദിപൂകിയമരൂ സ്വർഗ്ഗത്തിലിന്ദ്രൻ സമം
ചിത്തം വർഷിതഹർഷമേറെയളവു,ൾക്കണ്ണാകെ ഭാസിപ്പു നീ
നീക്കൂ ഗ്ലാനി, വികാസമോടെ ചിതിയിൽ, മായ്ച്ചൂ തമം കണ്ണിൽ നീ
ഉദ്ധാരം - രാജീവചന്ദ്രൻ സി
(ചന്ദ്രം - വൈരക്കല്ല്)


2 വിവസ്വാൻ - കന്നി 
ധന്യം കന്നിയിലംബരം ചമയുമാ തേജോവിവസ്വാൻ്റെ പൊൻ-
വെട്ടം തിട്ടമതെത്തിടും സമയമീ ഭൂമങ്കതൻ ദർശനം
സന്ധ്യാരാജിതഹേമരാഗമഴകായ് സിന്ദൂരവാനം മുദാ
ദാവം മാധവമായ് വെയിൽ പ്രസരണം പൊൻദേവനം പോൽ തദാ
ഉദ്ധാരം : കതിരാസ്വാദനം
(ദാവം -  ചൂട് മാധവ -  തേൻ തൂകുന്ന [പൂമാനം പൂത്തതെന്നു വ്യംഗ്യം]
ദേവനം - പൂന്തോട്ടം തദാ - ആ സമയത്ത്)


3 ത്വഷ്ടാ - തുലാം 
കണ്ടോ രാവിനിരുട്ടുപോയ് സ്വയമിതാ ശോഭിപ്പു പാരാകവേ
രമ്യം ജീവനിദാനമേ, നിയമമായ് ത്വഷ്ടാ വിരാജിക്കു നീ
മന്ഥം വന്നുനിറഞ്ഞ ബോധയതനം സത്തിൻ വിഭാതം ഹി മേ 
മേവൂ നീ കതിരേ രമിക്കുമനമേ വേധസ്സു നീ ബിംബമേ
ഉദ്ധാരം - രാജീവരാജിതം
(നിദാനം - കാരണം മന്ഥം - സൂര്യരശ്മി യതനം - ഉത്സാഹം ഹി - തീർച്ചയായും മേ - എനിക്ക് വേധസ്സ് - സൂര്യൻ)

4 വിഷ്ണു - വൃശ്ചികം
ഗത്വാ ദേവനനന്തരം ഭ്രമണമാ,ലാവൃശ്ചികപ്രസ്ഥ വാ-
നത്തിൽ വന്നരുളുന്ന വിഷ്ണു, മരുതൻ വീശും കുളിർകാറ്റിതാ
രമ്യം താവിഷനീലയാം കമലമൊന്നുണ്ടാ നികാശം നഭം
ഭംഗ്യാ രംഗണലീനമാം സ്ഫുരണവും വാരുറ്റതാണീ നിഭം
ഉദ്ധാരം - ദേവതാപ്രകാശം
(പ്രസ്ഥ - പരക്കുന്ന താവിഷം - സ്വർഗ്ഗം നികാശം - സാമ്യം രംഗണം - നൃത്തം  നിഭം - പ്രകാശം/കാഴ്ച/പ്രത്യക്ഷത)

5 അംശുമാൻ - ധനു
ചിത്രം മാറി, നനുത്തമഞ്ഞുമണിയോടിന്നംശുമാനേകുമാ
വിശ്വം നക്തവിഹീനമാക്കുമഴകിൻ സത്താർന്ന തേജസ്സിതാ
മല്ലം സദ്ഗുണജാലമോടെ മലരാനേകും നവീനം രസം
സംവേദം ചിതിപൂവിടും കമലമായ് മാറേണ്ടതാസാരസം
ഉദ്ധാരം -  മാനസനേജനം
(നക്തം - ഇരുട്ട് മല്ലം - താമരപ്പൂ സംവേദം - മനസ്സിലാക്കൽ)

6 ഭഗ - മകരം
കല്പം ഭാവുകവാസനാമലരിയായ് പൂക്കേണ്ടതാൽ ഭാവമാ-
യെത്താ,നുജ്ജ്വലവീചിയായ്ക്കലരുവാ, നുണ്ടായതാം സദ്രസം
വന്ദ്രം തൻ ഭഗരശ്മിതന്നലകളിൽ ശോഭായമാനം യുഗം 
ഗംഭീരം കതിരായെഴുന്നവസരം മാമ്പൂരസം സൗഭഗം 
ഉദ്ധാരം -  ഭാനുതൻ ഭാസനം
(കല്പം - പ്രഭാതം സദ്രസം - സന്തോഷത്തോടെ/സത് + രസവുമാകാം വന്ദ്രം - ഐശ്വര്യം ഭഗം - ശോഭ )

7 പൂഷാ - കുംഭം 
ഭദ്രം ഭാസുരവാസരം ക്രമണമായ് വന്നീടവേ കണ്ടു സൗ-
വർണ്ണം വത്സലകാന്തിയോടിമകളിൽ പൂഷാവുപാരമ്യമായ്
തിങ്ങും ഭാസ്കരവീചിവന്നമരവേ വർഷിച്ചുതാനേ വരം
രംഗം സൗഭഗസാവനം ചിതിതമാം  സൗഹിത്യമായ് നിൻകരം
ഉദ്ധാരം - ഭാവഭാസ്കരനേ
(സാവനം - പൂർണമായ ഒരു പകൽ ചിതിത - കൂമ്പാരം സൗഹിത്യം - തികവ്/സംതൃപ്തി കരം - രശ്മി)

8 പർജ്ജന്യ - മീനം 
വന്നൂ ദേശകമെത്തിടും ചലനമാൽ മാനത്തു കാണട്ടെ, ചി-
ത്രത്തിൽ വാമിലരശ്മി, മീനലസിതൻ പർജ്ജന്യനീ നീടിലും
വിശ്നം തുന്തുഭമിട്ടിരുട്ടലഘനം മാറ്റുന്ന നീയേ പരാ
രാജശ്രീവലയം ത്രസിച്ചു വിലസേ ചിത്തത്തിലും മാഞ്ഞു രാ
ഉദ്ധാരം -  ദേവാ തുണ നീയേ
(ദേശകം - സൂചകം/കാട്ടിക്കൊടുക്കുന്നത് വാമില -  സൗന്ദര്യമുള്ള വിശ്നം -  പ്രകാശം തുന്തുഭം - കടുക് പരാ-  ഉയർന്ന രാ - രാവ്)


9 ധാതാ - മേടം
പുക്കും ചൈത്രവിനോദധാതപവനൻ വേവുന്നപോലത്തെ ചൂ-
ടിന്മേൽ ത്രസ്തവസുന്ധരയ്ക്കു പകരുന്നൻപാകെ പൂവായിതാ
മണ്ണിൽ കാണ്മിതു കൊന്നയായ് തപമതിൻ മേലേയ്ക്കു ചായുന്നിതേ
തേജസ്സിൻ പുതുമോടിതൻ സുമശതം ചൂടുന്നിതാകെ സ്വതേ
ഉദ്ധാരം - ചൈത്രകാലവായു
(പുക്കുക - പ്രവേശിക്ക ത്രസ്ത - ഭയന്ന  സ്വതേ -  താനേതന്നെ)


10 ആര്യമാ - ഇടവം
സിന്ദൂരാരുണദേവനുണ്ടുപവനം ഭൂഗോളകത്തിങ്കലാ-
യെന്നും സന്തതശോഭകൊണ്ടു പണനം കാടൊക്കെ മേടങ്ങനേ
നിഷ്കം മൊട്ടിടുമാര്യമാ, കൃപചൊരിഞ്ഞെത്തും പ്രഭാവം നലം
ലംഭം വാസിതമായെഴും വനികളോ ലാസിച്ചുനേടും ഫലം
ഉദ്ധാരം - രാസമൊത്തിടവം
(പണനം - വ്യാപാരം/വിക്രയം നിഷ്കം - സ്വർണ്ണം  ലംഭം - ലാഭം വാസിതം - സുഗന്ധം വരുത്തിയത് )

11 മിത്ര - മിഥുനം 
പ്രജ്ഞാ സുപ്രഭപൂണ്ടപോൽ തവകതിർ വീഴ്ത്തുന്നു പാരങ്ങനേ
സത്രാ മറ്റൊരു സത്തെഴും സുവനനായൊട്ടാകെ ശോഭിപ്പു നീ
മിത്രാ സുസ്ഥിരഗോളകാന്തവലയിൽ യൂഥത്തിനാലംബമേ
മേധാവി, പ്രഥമൻ, സമസ്തമികവിൻ നേതാവുനീ താരമേ
ഉദ്ധാരം - സുമസുരഭിലം
(സത്രാ - കൂടെ സുവനൻ - സൂര്യൻ )


12 വരുണ - കർക്കിടകം 
കിമ്പാകാധൃത കൂരിരുട്ടുവലകൾ ദേദിപ്പതാൽ സർവദാ
വമ്പാൽ വ്യക്തമുദിച്ചി,രുട്ടവനിമേലപ്പാടെ തീരേണമേ
മർമം ഭാസുരബോധമായവരുണൻ മാനത്തുകാണുന്നതോ
തോഷം പൂകിയ ഭാവസാരമചിരാദാസാരമേകുന്നതോ
ഉദ്ധാരം: കാവ്യഭാസരേണു
(കിമ്പാക - അജ്ഞത അധൃത - അടക്കിയിട്ടില്ലാത്ത അചിരാത് - താമസംവിനാ ആസാരം - പെരുമഴ)

































    















































Saturday, July 29, 2023

സ്മരപ്രേരണകൾ

യമകം പലമാതിരി എന്നുചൊല്ലി നിർത്തിയിരിക്കുകയാണു് ഭാഷാഭൂഷണം.  അവയേതെല്ലാമെന്നും എങ്ങനെനൊക്കെ ആകാമെന്നും തുടർന്നു നിർവചിക്കാത്തതുകൊണ്ടാകും നമ്മളെയും ഇത്രയേ പഠിപ്പിക്കുന്നുള്ളൂ.

അക്ഷരക്കൂട്ടങ്ങളൊന്നായി-
ട്ടർത്ഥം ഭേദിച്ചിടും പടി
ആവർത്തിച്ചു കഥിച്ചീടിൽ
യമകം പലമാതിരി.

ഇതുതന്നെ കാണാപാഠം പഠിച്ചെഴുതിയാൽ മതി.  പക്ഷെ യമകവും പ്രാസവും തമ്മിലെന്തു വ്യത്യാസം എന്നു ചിന്തിച്ചിട്ടുണ്ടോ? ഒരക്ഷരത്തിൻ്റെ ആവർത്തനം പ്രാസമെങ്കിൽ രണ്ടോ അതിലധികമോ അക്ഷരങ്ങളുടെ ആവർത്തനം യമകമായി.  രണ്ടിലധികം അക്ഷരങ്ങൾ എന്നു പറയുമ്പോൾ അത് വാക്കോ അല്ലെങ്കിൽ വാക്കുപോലെ തോന്നിക്കുന്ന അക്ഷരക്കൂട്ടമോ ആകാം.  ലക്ഷണത്തിൽ പറഞ്ഞതുപോലെ കവിയുടെ ഭാവനയും കഴിവിനും അനുസൃതമായി യമകം പലവിധത്തിൽ ഉപയോഗപ്പെടുത്താം. അവയെയും നമ്മുടെ പൂർവികർ ക്രോഡീകരിച്ചിട്ടുണ്ടു്. അത്തരത്തിൽ ഭരതമുനിയുടെ യമകവർണ്ണനയിൽപ്പെട്ട ഒന്നാണു് ചക്രവാളയമകം. അദ്ദേഹത്തിൻ്റെ നിർവചനം താഴെ കൊടുക്കുന്നു

പൂവ്വസ്യാന്തേന പാദസ്യ 
പരസ്യാദിര്യദാ സമഃ 
ചക്രവച് ചക്രവാളം തദ് 
വിജ്ഞേയം നാമതോ യഥാ

ഒരോ പാദത്തിൻ്റെയും (വരിയുടെയും) അവസാനത്തെ രണ്ടക്ഷരങ്ങൾ അതേ ക്രമത്തിൽ തൊട്ടടുത്ത  പാദത്തിൻ്റെ (വരിയുടെ) ആദ്യഭാഗമാകുന്ന രീതിയാണു് ചക്രവാളയമകം.  അവസാനത്തെ രണ്ടക്ഷരങ്ങൾ എന്നു പറയുമ്പോൾ ഏറ്റവും ചുരുങ്ങിയത് രണ്ടക്ഷരങ്ങൾ എന്നുവേണം മനസ്സിലാക്കാൻ. ഉദാഹരണമായി  പ്രതിഭാശാലിയായ ഒരാൾ അവസാനത്തെ 5 അക്ഷരങ്ങൾ അതേക്രമത്തിൽ അടുത്തവരിയിലെ ആദ്യത്തെ 5 അക്ഷരങ്ങളായി വരുന്നമുറയ്ക്ക് എഴുതുകയാണെങ്കിൽ അതും ചക്രവാള യമകം തന്നെ.  താഴെ കൊടുത്തിരിക്കുന്ന ഹ്രസ്വകവിത നോക്കുക, ഒന്നാം വരിയുടെ അവസാനത്തെ രണ്ടക്ഷരങ്ങൾ വെച്ച് രണ്ടാം വരിയും രണ്ടാം വരിയുടെ അവസാനത്തെ രണ്ടക്ഷരങ്ങൾ കൊണ്ടു് മൂന്നാം വരിയും മൂന്നാം വരിയിലെ അവസാനത്തെ രണ്ടക്ഷരങ്ങൾ കൊണ്ടു് നാലാം വരിയും തുടങ്ങുന്നു.  ഒരു ചാക്രികമായ നിരന്തരാവർത്തനം കൊണ്ടു വരുന്നതിനുവേണ്ടി നാലാം വരിയുടെ അവസാനത്തെ രണ്ടക്ഷരങ്ങൾ തന്നെയാണു് ഒന്നാം വരിയുടെ ആദ്യത്തെ രണ്ടക്ഷരങ്ങൾ.  ഒരു ചക്രമായി ശ്ലോകം ഇവിടെ കറങ്ങുകയാണു്, അതിനാൽ ചക്രവാളയമകം.  

ഭരതമുനിയുടെ നിർവചനം മലയാളീകരിച്ച് ഇങ്ങനെ എഴുതുന്നു

ആദ്യപാദത്തിനന്ത്യം താൻ 
രണ്ടാം പാദാദ്യവാക്കുകൾ
ശേഷം പാദങ്ങളവ്വണ്ണം
ശ്ലോകാന്ത്യം വേണമാദ്യമേ



സ്മരപ്രേരണകൾ

രാഗം പടർന്നുയിരു പൂക്കുവതോ  നികാമം
കാമം തുടിച്ച നിമിഷം മനമാകമാനം
മാനം തുടുത്തു കവിളും ഖലു നാണമാലേ
മാലേയഗന്ധമുതിരും കനവിൻ പരാഗം
(നികാമം - ഏറ്റവും സമൃദ്ധമായി ഖലു - നിശ്ചയമായിട്ടും/ ഇപ്പോള്‍ )

ലോലം വിടർന്നമിഴിയിൽ മദിരാതരംഗം
രംഗം സ്മരൻറെ വിളയാട്ട,മതിൻ വികാരം
കാരം കലർത്തി മധുരത്തൊടതിൻ പ്രമാദം
മാദം പകർന്നനിമിഷം മനമോ വിലോലം
(പ്രമാദം - ഓർമ്മക്കേട് മാദം - ലഹരി)

യോഗം സുഖാനുഭവമോ,ടവ തൻ തലക്കം
ലക്കം കുറിച്ചു പലത,ങ്ങുയരാൻ പതത്രം
തത്രം മറന്നു പുണരേ മറയും നിവാരം
വാരം വരം തരുവതോ തരസാ നിയോഗം
(തലക്കം -  മേന്മ ലക്കം - അടയാളം  പതത്രം - ചിറക് തത്രം - പരിഭ്രമം നിവാരം - തടസ്സം  വാരം - അവസരം തരസാ - വേഗത്തിൽ)

മാലം വസന്തവനി ചൈത്രമതിൻ വിഹാരം
ഹാരം കൊരുത്തു മധുമാസമതിൻ പ്രസാരം
സാരം രുചിച്ചു, മനമിന്നൊരു പൂങ്കിനാവിൽ,
നാവിൽ നുണഞ്ഞസമയം പടരും തമാലം
(തമാലം - ചന്ദനക്കുറി)

രാസം നുകർന്നു തനുവിൽ ബഹുദൂരമോടി
മോടിയ്ക്കു കൂടെ വിരുതും, പരതും വികാശം
കാശം സ്വദിച്ചുതിരയേ മധുരം വിശിഷ്ടം
ശിഷ്ടം മദിച്ച,ലസവേളകളിൻ നിരാസം
(രാസം -  രസം/അനുഭൂതി വികാശം - സ്വർഗ്ഗം/സന്തോഷം കാശം - ആകൃതി/ബാഹ്യഭാവം
സ്വദിക്കുക - രുചി നോക്കുക)

രാമം ശരിക്കനുഭവിപ്പതു മോശമല്ലാ
മല്ലാക്ഷിയാം കമനി,   പൊട്ടിടണം ഖലീനം
ലീനം സ്വയം മദനലീലകളിൽ നിതാന്തം
താന്തം ലയം ചപലകേളികളിൻ വിരാമം 
(രാമം - രമിപ്പിക്കുന്നത് ഖലീനം - കടിഞ്ഞാൺ നിതാന്തം - വളരെയധികം താന്തം - തളർന്ന)


വൃത്തം: വസന്തതിലകം
യമകം : ചക്രവാളയമകം

Saturday, June 24, 2023

തെളിനീർപ്പെണ്ണു്

അതിശക്വരി (15) എന്ന ഛന്ദസ്സിൽ ഉൾപ്പെടുന്ന ഒരു സമവൃത്തമാണ് മരതകനീലം. ലക്ഷണം കൊടുത്തിരിക്കുന്നത് സതനം തംയം മരതകനീലാഭിധവൃത്തം. സ്വരഭേദം വരുത്താതെ ദ്വിതീയാക്ഷരപ്രാസം കൊടുത്താണ് ഇത്തവണ എഴുതുന്നത്. കൂടാതെ ലാടാനുപ്രാസവും. ദ്വിതീയപ്രാസം മലയാളകവിതയിൽ സർവസാധാരണമാണെങ്കിൽ ലാടം അങ്ങനെയല്ല, വിരളമാണ്. വിപരീതതാൽപര്യങ്ങൾ പറയേണ്ടുന്ന കവിതാസന്ദർഭങ്ങളിൽ അത് ഒറ്റശ്ലോകത്തിൽ എഴുതിയിടാൻ ലാടം ഗുണംചെയ്യും.


മലതൻകാട്ടിൽ മരതകകാന്തിപ്രസരിപ്പിൽ
അലസം വീണോരിനിയ മഴയ്ക്കങ്ങുറവായീ
പലതുള്ളിയ്ക്കോ. ചെറിയൊരുചാലായ്,  വിളയാടാൻ
നലമോടല്ലീ വനഹൃദയത്തിൻ കളിമുറ്റം

ശലഭം, പൂക്കൾ, കനിയുതിരും മാമരവൃന്ദം
കുലകൾ തൂങ്ങും ലതികകളും പുഞ്ചിരി തൂകി 
കലഹം കൂടാൻ കലപിലകൂട്ടി പ്രിയമോടും
ചലനത്തോടെപ്പിറകെയൊരണ്ണാൻ വരുമൊട്ടി

അരുമക്കുഞ്ഞേ വെയിലിനുചൂടാൽ വരളല്ലേ
തരു തൻകൊമ്പാൽ തണലിനുമുണ്ടേ കുടചൂടി
ഒരു പുന്നാരം പറയുവതാരോ തരിമണ്ണോ
തരുകില്ലേ ഞാൻ രുചികരമാമെൻചുവ നിന്നിൽ

അതിലോലേ നീ തരളിതയായ് നീരൊഴുകുമ്പോൾ
മതിലേഖയ്ക്കും മതിവരുകില്ലാ,തിവിടെത്തും
കതിരാൽ തുന്നും രജതനിറം നൂപുരവട്ടം
അതിലോലം നിൻപദതളിരിൽ ചാർത്തിടുവാനായ്

തളകൾ കാലിൽ മണികളുമായ് കാഞ്ചിയുമിട്ടേ
തുളയും കാതിൽ തരിമണികൊണ്ടാണൊരു കമ്മൽ
കളനാദം നീയൊഴുകിയിറങ്ങും തടമെങ്ങും
വളരൂ കൈകാൽ, കളി ചിരി മാറാത്തൊരുപ്രായം!

ഒഴുകുന്തോറും വളരുകയാണാ കുസൃതിപ്പെൺ
മുഴുവൻനേരം കലപിലതന്നേ വഴിമൊത്തം
പഴുതും തേടിപ്പുതുവഴിയോടും, തടയിട്ടാൽ
വഴുതീട്ടെങ്ങോട്ടുഴറുകയാണെൻ ചിരിമുത്തേ

ഇടതേടുമ്പോളകലെയതാ താഴ്‌വര മേലേ
കുടപൂക്കും പൂമരമുലയും പൂത്തിരുമുറ്റം
പടവാണോ പാറകളുടെകൂട്ടം നിരപോലെ
തടയേണ്ടെന്നെ, ക്ഷണമുടനങ്ങോട്ടൊരു ചാട്ടം

കുതറിച്ചാടും വലിയൊരുതാഴ്ചയ്ക്ക,തിവേഗം
പതനം കണ്ടാൽ മലനിര ചാർത്തുന്നൊരു തൊങ്ങൽ 
പ്രതലം പൂകാൻ കുളിരരുവീ നീയണയുമ്പോൾ 
ചിതറും പൊട്ടിച്ചിരിമണി ചിന്തുന്നവിടെല്ലാം

ഇനിയും പോകുന്നെതുവഴി? നീർച്ചാലൊഴുകീടും
വനികൾ താണ്ടിപ്പരതുവതെന്തേ പറയൂ നീ
അനിശം തേടുന്നൊരു സവിധം ചേർന്നിടുമെങ്കിൽ
തനിയേനില്ക്കും ഗതിയവിടെ, സ്ഥാവരഗേഹം

പ്രിയരാം തോഴർ കരുതലൊടേ ലാളനമേകി
പ്രിയമോടല്ലേ മലനിരകൾ പോറ്റിയതെന്നും
ദയവില്ലാത്താർ മനുജഗണം വാഴുമിടത്തിൽ
ഭയമില്ലേ പോകുവതിനു നീയിന്നൊരു പെണ്ണു്!

മിഴിമാറ്റാത്ത പ്രവണതയുണ്ടേ നദികണ്ടാൽ 
മിഴിവോലും കുഞ്ഞലയിളകും നിർമ്മലനീരിൽ
കഴിയും പോലേ കഴുകുമവർ തൻമലമെല്ലാം
വഴിയേ നീയും മലിനജലം മാത്രവുമാകും

ചെവി കേൾക്കാഞ്ഞോ മൊഴിതിരിയാഞ്ഞോ പുഴവീണ്ടും
അവിരാമം പോയിടുവതുകണ്ടോ, വിധിയെന്തോ!
എവിടേയ്ക്കാവാം? വകതിരിവോ കൂസലുമില്ലേ
സവിധം നീ തേടുവതുയിരിന്നുംപ്രിയമെന്നോ?

നിറയേ വെള്ളം, തരുണിയൊരുത്തി പ്രവഹിക്കേ
നിറവാം നിന്നെപ്പുതുമഴവന്നിക്കിളികൂട്ടി
മറമൂടീട്ടും കനവുകളുള്ളിൽ കരുതീട്ടും
നിറമുണ്ടായ് തന്നരുണിമയാൽ പോക്കുവെയിൽ പോൽ

അവളെക്കാണാൻ പിറകെനടക്കാൻ പലരുണ്ടേ
കവരാനുള്ളം പ്രിയകമിതാവായ് നിലകൊള്ളാൻ
അവരോധിക്കാൻ ഹൃദയമുണർത്താൻ സഖിയാക്കാൻ
ഇവരെല്ലാരും പുഴയുടെ പിമ്പേ കൊതിയോടെ

അലനെയ്താ വാഹിനിയൊഴുകുമ്പോൾ പുളിനത്തിൽ
നിലകൊള്ളും പൂമരമൊരു പൂവാലനൊരുത്തൻ
മലരോലുന്നാ ശിഖരമുലച്ചൂ തലയാട്ടി 
കുലയായ് തൂങ്ങും മലരുമെറിഞ്ഞു പ്രവഹത്തിൽ 

തരുണിപ്പെണ്ണേ സുമതരുവാം ഞാനൊരു ഭിക്ഷു 
തരു നീ ചോലേ പ്രണയിനി നീ,യെൻ മധുപാത്രം 
ഒരു പൂവെന്നും സഖിയുടെ മാറിൽ വിരചിക്കാം
ഒരുമിക്കാം, നീയൊഴുകുകയേ വേണ്ടിനിയൊട്ടും

തളിരും വേണ്ടാ മലരുകളേതും ചൊരിയേണ്ടാ
തെളിനീർപ്പെണ്ണിൻ തുണയിവനാണേ ചെറുകാറ്റു്
കളികൾ ചൊല്ലീട്ടവളുടെമേൽ ഞാൻ തഴുകുമ്പോൾ
കുളിരും കൊണ്ടിന്നരുവിയിലോളം നടമാടും

തരണേ പെണ്ണേ തവമനമൂറൂന്നനുരാഗം
ചിരനാളായി പ്രണയവികാരം നുരയുന്നു
തരണം ചെയ്യാനിനിയുമതേറേ, പുഴയോടി
ചിരനാളായി പ്രണയവികാരം നുരയുന്നു

അപഹാസം പോൽ ചിരിമണിതൂകീട്ടവളോതി
ചപലർ ചൊല്ലും മധുമയമാം വാക്കുകളല്ലേ
കപടം മൊത്തംവഴികളിലുണ്ടെന്നവളോടായ്
ഉപദേശിച്ചോൻ കില കമിതാവോ, ഒരുപക്ഷേ

പുഴ പിന്നേയും കളരവമോടങ്ങൊഴുകുമ്പോൾ
അഴകാണല്ലോ വഴിയുവതും, നീരലയല്ലാ
പിഴവൊന്നേ നിൻവഴികളിലുണ്ടായ്, മനുജർക്കു്
കഴകം ഗ്രാമം നഗരമുയർത്താൻ കരനല്കീ

ശരിയാ, ജീവൻ ജലസുധകൊണ്ടേ നിലനില്ക്കൂ
തരിപോലും തെറ്റവളതിലേതും കരുതീലാ
തരിശാം മണ്ണിൽ പുതുമുളപൊന്താൻ വിളവേറാൻ
ഹരിതാഭയ്ക്കും നിചയനിദാനം ജലമല്ലേ

കുടിനീരിന്നായരികിലണഞ്ഞോർ പറയുന്നു 
തടിനിക്കുള്ളിൽ രുചികരമാം മീനുകളുണ്ടേ
കുടികെട്ടീടാമിരുകരമേലും നിവസിക്കാം
കുടിലർ പിന്നീടവളുടെമേൽ  ചൂഷണമായി

തുണപോലെന്നും നിരനിരയായി,ക്കരതന്നിൽ
തണലാം വൃക്ഷങ്ങളിലൊരുപോലേ  മഴുവെച്ചു
മണലും വേണം ബലമൊടെ നമ്മൾ പുരവെയ്ക്കും
പണമുണ്ടല്ലോ, പ്രകൃതിയെ വാങ്ങാനിനിയാകും

കരമൂടീടും തരിമണലിൻമേൽ കുഴിമാന്തി
നിരയായ് വന്നൂ മണലുകടത്താൻ പലവണ്ടി
ത്വരയോടെല്ലാം നിറയെനിറച്ചിട്ടവയോടീ
വിരവിൽ കാണായ് ചരലുനിറഞ്ഞാ കരരണ്ടും

പുഴവെള്ളത്തിന്നടിയിലെമണ്ണും മണലത്രേ
അഴലാൽ വിങ്ങുന്നവളുടെ നെഞ്ചിൽ കുഴികുത്തി
കഴ നാട്ടീട്ടങ്ങടിയിലിറങ്ങീ ചെളിവാരാൻ
കുഴലിൽക്കൂടിച്ചെളിയവരരൂറ്റീട്ടതു വിറ്റു

ഉയിരൂറ്റീട്ടും പുഴയൊഴുകീ തൻവഴിതേടി
തുയിലെപ്പോഴും പിറകെയുമുണ്ടേ, വരുപെണ്ണേ
മയി നിശ്വാസം ഹൃദയമിടിപ്പും നിലനിന്നാൽ
അയി നാഥാ ഞാനൊഴുകിവരാം നിന്നൊടുചേരാൻ

പരമാനന്ദം പ്രിയനൊടുചേർന്നാ,ലൊഴുകേണം
തരസാ വേണം സമയമൊരിറ്റും കളയാതെ
നരനാണെങ്കിൽ പുഴയൊഴുകാത്ത പ്രതിബന്ധം 
തരസാ വേണം സമയമൊരിറ്റും കളയാതെ

തടയാൻ നിന്നാൽ പലവഴിയോടുന്നൊരു പെണ്ണേ
തുടരേണ്ടാ നീയൊഴുകുകവേണ്ടാ,  കുളമാകൂ
മടകൾ തീർത്തൂ കിണറുകളാക്കീ വിരിമാറിൽ 
തടകൾ കെട്ടീ,യണപലതെണ്ണം, പകപോക്കാൻ?

പലവീട്ടിൽ നിന്നൊഴുകിയിറങ്ങും ചെളിവെള്ളം
മലപോൽ നാടിൻ പൊതുമുതലായോരവശിഷ്ടം
മലമാലിന്യം കറുകറെയുണ്ടേ, യിതുകഷ്ടം!
കലരുന്നെല്ലാം പുഴയുടെനീരോ കരിനീരായ്

കവരാൻ ചന്തംവഴിയുവതൊന്നും തരിയില്ലാ
അവശേഷിപ്പോ തെരുവിലെനാറ്റം കരിവെള്ളം
ലവലേശം സംശയമതിലേതും കരുതാതെ
അവളെന്നിട്ടും പ്രിയതരലക്ഷ്യംവരെയെത്താൻ

ഇളയിൽ പ്രാഞ്ചി പ്രചലിതയായ് പോകുകയാണോ
തളരും കൈകാ,ലൊഴുകുകയല്ലാ പുഴയിപ്പോൾ
പുളകം പൂക്കുന്നലമുകുളങ്ങൾ നദി പണ്ടു്
തളകൾ മാറ്റീട്ടിഴയുകയാണാ പുഴയിന്നു്

തൊടുവാൻപോലും മടിവരുമാ നീരൊഴുകിപ്പോ-
യൊടുവിൽ ചേർന്നൂ കടലിനൊടായാ നദി, പാവം!
കൊടുമാലിന്യം തിരകളുമായിട്ടിണചേരേ
നെടുവീർപ്പോടേ തടിനിയണഞ്ഞൂ നിജലക്ഷ്യം

പഴകിച്ചെന്നാൽ പുതുമയൊടേൽക്കും പ്രിയെനെന്നു്
പുഴ നീയന്നേ കരുതിയിരുന്നോ ഹൃദയത്തിൽ?
അഴകും പൊയ്പ്പോയ്, പൊലിമയുമില്ലാത്തൊരു നിന്നെ
അഴകായ്ത്തന്നെ പ്രണയിയവൻ ചേർത്തിടുമെന്നു്?


വൃത്തം: മരതകനീലം
പ്രാസം : ദ്വിതീയ(സ്വരഭേദം വരുത്താതെ)
                ലാടാനുപ്രാസം







Saturday, May 27, 2023

കാളിയമർദ്ദനം

മുകുന്ദനജിതൻ, പിറവിയിന്ദുതനിശീഥ,മിഹ കുന്ദളിത നന്ദനവിഭു  അനിന്ദിതഭവാനുരഗകന്ദുകമതുണ്ടുലകവിന്ദു ചിതിതുന്ദില മഹാൻ
മകാന്ദനയനൻ നിഖിലനന്ദനനവൻ സുകൃതിനന്ദനുടെ നന്ദനുടവോ
കളിന്ദനദിതൻ്റെകര നന്ദികമൊടെത്തി വരസുന്ദരികളിന്ദുവദനർ 
(മുകുന്ദ- മോക്ഷം/മുക്തി പ്രദാനം ചെയ്യുന്നവൻ ഇന്ദുത -   രാത്രി നിശീഥം - ഉറങ്ങുന്ന സമയം   കുന്ദളിത - ഉണ്ടായ  നന്ദനൻ - വിഷ്ണു    കന്ദുകം - തലയിണ വിന്ദു - അറിവുള്ള തുന്ദില - വഹിക്കുന്ന മകാന്ദം - താമര നന്ദന - ആനന്ദിപ്പിക്കുന്ന സുകൃതി - പുണ്യമുള്ള നന്ദൻ - നന്ദഗോപർ നന്ദൻ - പുത്രൻ ഉടവ് - പരാജയം,/തകര്‍ച്ച/നാശം കളിന്ദം - യമുന ഉത്ഭവിക്കുന്ന പർവതം നന്ദികം - ചെറിയകൂട്ടം) 

അനന്തനുടയോനരുവി നീന്തിവിളയാടി ബത വേന്തിരനശാന്തനതിനാൽ
സമന്തനദി നഞ്ചയഹിചിന്തി മനകാളിമ നിതാന്തജലതന്തിപടരാൻ
സമാന്തരമുയർന്നു വപുപൊന്തി ഫണിമേൽ വിരലുകുന്തി,യഥസന്തുലിതനായ്
പരന്തപനുമെത്തി വിഷദന്തകനുമേ, ലവനു നൊന്തുതല താന്തമുടലും
(വേന്തിരൻ - പാമ്പ് സമന്ത -  മുഴുവൻ/ചുറ്റുമുള്ള നഞ്ച - വിഷം അഹി - സർപ്പം തന്തി - വിസ്താരം/വിശാലത പരന്തപൻ - ശത്രുക്കളെ തപിപ്പിക്കുന്നവന വിഷദന്തകൻ - വിഷപ്പല്ലുള്ളവൻ. താന്ത - ക്ഷീണിച്ച)

ഇരുണ്ടനിറമാർന്ന കരികൊണ്ടലഴകൻ്റെ കളികൊണ്ട തനിവിണ്ടലനടം
ഉരുണ്ടമണി നിൻ്റെകിണി ഘണ്ടികരവം ഭുജഗമിണ്ടലതുകൊണ്ടുപുളയേ
വിരണ്ടുഫണി കാൽത്തളിരുതീണ്ടുവതിനായി വരവുണ്ടു്, കടിതാണ്ടി വിരുതൻ
ചുരുണ്ടമുടി മാടിനിലകൊണ്ടു ചിരിതൂകി, തവചുണ്ടിലൊരു ചെണ്ടിനഴകോ 
(വിണ്ടലനടം - സ്വർഗ്ഗനടനം ഘണ്ടിക - ചെറിയ മണി ഭുജഗം - പാമ്പ്   ഇണ്ടൽ - ദുഃഖം ഫണി - സർപ്പം ) 

കുരുട്ടുഭുജഗന്നുടനെ നീട്ടിനിജവാൽ പ്രഹരമിട്ടവിടെ ചാട്ടസദൃശം
ചവിട്ടലിനൊടത്തടവുകാട്ടി മറിയേ ലതികമട്ടിലതിലൊട്ടുകളിയാൽ
ചുരുട്ടിയതു കൈവിരലിലിട്ടു ഞൊടികൊണ്ടു ചുവടിട്ട കളിയാട്ടമതിനാൽ
അലട്ടി വെറുതേ, ഫണിതികട്ടിയശനം, രസനപൊട്ടി, പല കോട്ടമുടലിൽ
(കുരുട്ട് -  കാഴ്ചയില്ലാത്ത(അഹന്ത കണ്ണുമൂടിയതിനാൽ) ഒട്ട് -  അധികം/കൂടുതൽ അശനം - ഭക്ഷണം രസന - നാക്ക്)

പദങ്ങളിളകുന്നമുറ കിങ്ങിണിരവം തളകിലുങ്ങി രജതങ്ങളവയിൽ
അരങ്ങുനിറയുന്ന നടനങ്ങളുടെ മോടി നയനങ്ങളിലൊതുങ്ങി നിറയാ
ക്ഷതങ്ങളുടെ വേദന നുറുങ്ങിയുടലും തലവിലങ്ങി തനുകങ്ങിനിണമാൽ
ഫണങ്ങളുടെ ഭീകരതമങ്ങി ഭയമാലവ ചുരുങ്ങി ദുരിതങ്ങളഴിയാ

ഉയർത്തിടുമൊരോ ഫണിപടത്തിലുമവൻ പദമമർത്തിയഴകൊത്ത വടിവിൽ
കടുത്ത പകയോടുടനടുത്ത ഫണമൂതിയഹി, തത്തിയവനെത്തിയവിടെ
കറുത്ത ചെറുബാലകനുരത്തൊടെ മെതിച്ചുട,നെടുത്തതല താഴ്ത്തി ഭുജഗം
കൊഴുത്തനിണവും പതപടർത്തി നുരയും വിഷമുതിർത്തതു സരിത്തിലൊഴുകീ
(ഫണി - പാമ്പ് അഹി - പാമ്പ് ഉരം - ശക്തി/ഊക്ക് സരിത്ത് - നദി)

പ്രകമ്പനമൊടേ നദി കലമ്പിയൊഴുകീ, കൊടിയ പാമ്പുഴറി, ചെമ്പറമയം
നിലിമ്പഗണമെത്തിയഥ വെമ്പലൊടു കണ്ടതു കളിമ്പമതിനിമ്പനടനം
ഉടമ്പുചതയുന്നവിധി! വമ്പനവനോതി മമതുമ്പമിതു നൊമ്പരകരം
അരിമ്പൊരുളവൻ തരുമലമ്പിലറിയൂ, തവപരമ്പരയിലമ്പെ സുകൃതം 
(ചെമ്പറ - ചുവന്ന/ചെമ്പിൻ്റെ നിറം. നിലിമ്പൻ - ദേവൻ കളിമ്പം - വിനോദം/കുട്ടിക്കളി തുമ്പം - ദുഃഖം അരിമ്പൊരുൾ - സാക്ഷാലുള്ള അർത്ഥം അലമ്പ് - ഉപദ്രവം) 

അരിത്രവിനുതൻ കമലനേത്രനിടയൻ ജലദവൃത്രകരിഗാത്രകമനൻ
വിചിത്രമിതു ശേഷനഥ ഛത്രി, ശയനത്തിനുമതത്രെ, മഹിസൂത്രനിപുണൻ
സവിത്രികുലപാല യദുഗോത്രമണിഭൂഷണനു ജൈത്രപഥമീ ത്രിഭുവനം
സചിത്രപദമൂന്നി ഫണമത്രയുമുടച്ചവനെഴും ത്രുടിത ചിത്രനടനം
(അരിത്ര - ശത്രുക്കളിൽ നിന്നും രക്ഷിക്കുന്ന വിനുത - സ്തുതിക്കപ്പെട്ട വൃത്രം - മേഘം ഛത്രി - കുടപിടിക്കുന്ന സവിത്രി - പശു
ധരിത്രിപതി ത്രുടിത - മുറിക്കപ്പെട്ട/ പൊട്ടിക്കപ്പെട്ട)

വിഭിന്നഫണമോടെയതിപന്നകൃതി സർവ്വതിനുമുന്നവിഭുവുന്നിയലിയാൻ
സമുന്നതനവൻ്റെയിരുപന്നഖമതിൽപ്പണിതു ഖിന്നരിപു പന്നഗഖലൻ
വിപന്നജനരക്ഷകനുമുന്നമനഹേതുവുമഭിന്നയദുമന്ന,നതിനാൽ
പ്രസന്നവദനൻ്റെ തിരുമുന്നിലഹിപത്നിനിര സന്നമനസന്നയമതാ
(വിഭിന്ന - ഉടയ്ക്കപ്പെട്ട അതിപന്ന - അതിരുകടന്ന കൃതി - പ്രവൃത്തി ഉന്ന - അലിവുള്ള/ദയവുള്ള ഉന്നി-   സൂക്ഷിച്ചുനോക്കി/അന്വേഷിച്ചിട്ട്/തിരഞ്ഞിട്ട് പന്നഖം - പാദനഖം ഖിന്ന - നിസ്സഹായമായ പന്നഗം - പാമ്പ് ഖലൻ -  പരോപദ്രവം ചെയ്യുന്നവൻ വിപന്ന - ആപത്തിൽപ്പെട്ട അഭിന്ന -  ഭേദിക്കപ്പെടാത്ത അഹി - സർപ്പം സന്നമനം - നമസ്കാരം. സന്നയം - സമൂഹം )

വിവക്ഷ തവയെന്തിവിടെ രൂക്ഷതരമീ കലഹമാൽ ക്ഷദനവും ക്ഷതികളും
വിലക്ഷണഫണിയ്ക്കൊരു പരീക്ഷണമൊരുക്കി തടിനിക്ഷരണവും
ക്ഷതജവും 
വിചക്ഷണനവൻ്റെയൊരു ലക്ഷണമതൊത്തകളി ദക്ഷവിധി ശിക്ഷയരുളാൻ
സമീക്ഷയിതുതന്നെ നിരുപേക്ഷഭഗവാൻ്റെയൊരു രക്ഷയതു ലക്ഷിതപദം
(വിവക്ഷ - ആഗ്രഹം ക്ഷദനം - മുറിക്കൽ/പിളർക്കൽ ക്ഷതി - മുറിവ്/ചതവ് വിലക്ഷണ - പരിഭ്രമിച്ച തടിനി - നദി ക്ഷരണം - കലഹം ക്ഷതജം - ചോര/ചലം തുടങ്ങി ക്ഷതത്തിൽ നിന്നും വരുന്നവ വിചക്ഷണ - അറിവുള്ള/ സൂക്ഷ്മദൃഷ്ടിയുള്ള ദക്ഷ - യോജിച്ച സമീക്ഷ - ഗ്രഹണം/ധാരണ നിരുപേക്ഷ - ഉപേക്ഷയില്ലാത്ത ലക്ഷിത - അടയാളപ്പെടുത്തിയ)

വൃത്തം: ശംഭുനടനം
പ്രാസം: ഷോഡശപ്രാസം

ജകാര സനഭത്തൊടു ജകാര സനഭം ലഘു ഗുരുക്കളിഹ ശംഭുനടനം

വേന്തിരൻ
വേന്തിരനെന്നവാക്ക് കാളിയന് ഉചിതമാകുമോ ഇല്ലയോ എന്ന ചർച്ചയാണിത്.  വാച്യാർത്ഥം നാലുതരം നാഗങ്ങളിൽ ഒന്ന്, അഥവാ അതിൽ നാലാമത്തേത്. ഇപ്രകാരം വിവരിച്ചാൽ അർത്ഥം പൂർണമായും മനസ്സിലാക്കാനാകില്ല എന്നതുകൊണ്ടും കാളിയനെ ഒരു വേന്തിരനായി കാണാനുള്ള കാരണം വ്യക്തമാകില്ല എന്നതുകൊണ്ടും കൂടുതൽ വിവരങ്ങൾ കുറിക്കുന്നു. 
നാഗലോകമെന്നത് അനന്തനും തക്ഷകനും വാസുകിയുമൊക്കെ ഉൾപ്പെടുന്ന ഒരു അതിവിശാലലോകമാണ്. അതിനാൽ അവരുടെ ആവാസവ്യവസ്ഥ കടലും കരയും മാത്രമല്ല, വൈകുണ്ഠവും കൈലാസവും ഇന്ദ്രലോകവും ഒക്കെ ഉൾപ്പെടുന്നു. വിഷവൈദ്യശ്ലോകങ്ങൾ കടമെടുത്താൽ 

പാരാവാരോദരേ ശൈല-
കന്ദരേ ബലിമന്ദിരേ      
ഇന്ദ്രാലയേ ച ഭ്രമൗെ ച 
വസിച്ചീടുന്നു ഭോഗികൾ
ഭോഗി= നാഗം .

പാലാഴിയിൽ കഴിയുന്ന അനന്തനും ശിവശൈലത്തിൽ അഭയം പ്രാപിച്ച വാസുകിയും ഇന്ദ്രലോകം പൂണ്ട തക്ഷകനുമൊക്കെ ഭൂമിയിൽ കഴിയുന്ന നാഗങ്ങൾക്കുപുറമേ മേൽപ്പറഞ്ഞ ശ്ലോകപ്രകാരം ഇതിൽ ഉൾപ്പെടുന്നു. ഇതിൽ ഭൂമിയിലുള്ള നാഗങ്ങളെ നാലായി തരംതിരിച്ചിരിക്കുന്നു.

1. മുക് വൻ : ഫണള്ള നാഗമാണ്. ഇതിന്റെ ദംശനം വാതദോഷം ഉണ്ടാക്കുന്നു. അവയിൽ അവാന്തരജാതികൾ 26 എണ്ണം ഉണ്ടെന്നു പറയപ്പെടുന്നു.
2. മണ്ഡലി: ഫണമില്ലാത്ത തരം നാഗങ്ങളാണ്. ദംശനമേറ്റാൽ പിത്തദോഷം സംഭവിക്കുന്നു. ഇവ അവാന്തരമായി 16 തരത്തിലുണ്ടെന്ന് വിഷവൈദ്യം കണക്കുകൂട്ടുന്നു.
3. രാജീലം : ഇതും ഫണമില്ലാത്ത തരം നാഗങ്ങളാണ്. 13 തരമായി തിരിച്ചിരിക്കുന്ന ഇവയുടെ ദംശനം കഫദോഷം വർദ്ധിപ്പിക്കും.
മേൽപ്പറഞ്ഞ 3 തരത്തിലും ഉള്ളവയെ ഇതിൽപ്പറഞ്ഞ അത്രയും തരമല്ലെങ്കിലും ഏതാനും ചിലതിനെയെങ്കിലും കണ്ടറിവോ കേട്ടറിവോ ഒക്കെ മിക്കവർക്കും കാണും. തീർത്തും അപരിചിതം നാലാമത്തെ തരമാകാം.
4. വേന്തിരൻ: മേൽപ്പറഞ്ഞ ഒന്നാമന് രണ്ടിലും മൂന്നിലും ഉണ്ടാകുന്ന  സങ്കരയിനങ്ങളായിട്ടാണ് വേന്തിരനെ കല്പിച്ചിരിക്കുന്നത്. ആദ്യം പറഞ്ഞ മുക് വൻ വിഭാഗത്തിൽപ്പെട്ട ആണും പിന്നത്തെ രണ്ടു വിഭാഗങ്ങളിലെ പെണ്ണും ഇണചേരണം, അതായത് പത്തിയുള്ള ആൺപാമ്പിന് പത്തിയില്ലാത്ത വിജാതീയ പെൺപാമ്പുവർഗ്ഗങ്ങളിൽ പത്തിയോടുകൂടിയ വേന്തിരൻ ഉണ്ടാകുമെന്ന്. 
അവ 21 തരമുണ്ടെത്രെ. ഇവയ്ക്ക് ഫണമുണ്ട്, ദംശനം വാത-പിത്ത-കഫം എന്നിങ്ങനെ ത്രിദോഷങ്ങൾക്കും കാരണമാകുമെത്രെ. അത്രയ്ക്ക് മാരകമായിരിക്കാം അവയുടെ വിഷം. 
പക്ഷെ പാമ്പുകൾ സ്വന്തം വർഗ്ഗത്തിൽപ്പെട്ടവയുമായി മാത്രമേ ഇണചേരാറുള്ളൂ എന്ന് ആധുനിക ജന്തുശാസ്ത്രം പറയുന്നു, അപ്പോൾ ആ കാഴ്ചപ്പാടിൽ 3 തരം പാമ്പുകളേ ഉണ്ടാവൂ, ഫണമുള്ള ഒരു വർഗ്ഗവും ഫണമില്ലാത്ത 2 വർഗ്ഗങ്ങളും. വേന്തിരൻ ഒരു സങ്കൽപം മാത്രമാകാം. സാമാന്യമായി ഇന്ന് അതിന് അർത്ഥം കൊടുക്കുന്നത് ധരിച്ചുവെച്ചതിലും എത്രയോ അധികം വിഷം (മനസ്സിൽ) ഉള്ളിലുള്ളവൻ എന്ന നിലയ്ക്കാണ്, പ്രത്യേകിച്ചും മനുഷ്യൻ്റെ മനസ്സിലെ വിഷം.  
ഇതിൻ്റെ അടിസ്ഥാനപ്രമാണവും വിശദാംശങ്ങളും  എനിക്കപരിചിതമായതിനാലും വിഷവൈദ്യം എൻ്റെ വിഷയമേ അല്ലെന്നുള്ളതിനാലും വേന്തിരൻ എന്നൊരു വാക്ക് ഞാനെഴുതിയ കവിതയിൽ ഉൾപ്പെട്ടുപോയി എന്ന ഒറ്റ ക്കാരണത്താൽ അത് ഏത് അർത്ഥത്തിലാണ് ഞാൻ ഉപയോഗിച്ചിരിക്കുന്നത് എന്ന് വായനക്കാർക്ക് മനസ്സിലാക്കിക്കൊടുക്കാം എന്ന പരിമിതമായ ഉദ്ദേശം മാത്രം ഉള്ളതിനാലും നമുക്ക് ഇനി കാളിയനിലേയ്ക്കു വരാം.
1. കാളിയൻ ഭൂമിയിൽ വസിക്കുന്ന നാഗമായിരുന്നു.
2 . കാളിയൻ ഒരു ഫണമുള്ള സർപ്പമായിരുന്നു, 
3. അതും ബഹുമുഖനായവൻ.
4.  കാളിയനു കൊടുംവിഷമായിരുന്നു.

ഇവയെല്ലാം ചേർത്തുവെയ്ക്കുമ്പോൾ ഭൂവാസിയായ കാളിയനു കൂടുതൽ ചേർച്ച നാലാം വിഭാഗമാണ് എന്ന് ഞാൻ കരുതുന്നു.

ഒരുപക്ഷേ, കാളിയൻ ഭൂവാസിയേ അല്ലെങ്കിലോ? അനന്തനെപ്പോലെ കടലിൽ ജീവിക്കുന്നതരം നാഗമായ  കാളിയൻ യമുനയിലെ ജലവാസിയായി വരികയും പിന്നീട് പോയി ജീവിച്ച രമണകദ്വീപിലും വെള്ളത്തിൽ മാത്രവുമാണ് കഴിഞ്ഞിരുന്നത് എങ്കിൽ വേന്തിരൻ എന്നവാക്ക് കാളിയനു യോജിക്കാതെ വരാം. സാധ്യത തുലോം കുറവാണെങ്കിലും  ആ വാക്ക് തന്നെ മാറ്റി വരി ഇങ്ങനെയെഴുതുന്നതാകും അപ്പോൾ ഉചിതം

അനന്തനുടയോനരുവിനീന്തിവിളയാടി ബത തന്തുവിലശാന്തഭുജഗം
(തന്തു -  തിര)






Saturday, April 29, 2023

കാവ്യവാഹിനി

എല്ലാ നാലാമത്തെ വരിയിലും 3 അക്ഷരങ്ങൾ വ്യത്യസ്ത അർത്ഥങ്ങളിൽ 2 വട്ടം ആവർത്തിക്കുന്നു.


പൂവിടേണ്ടു മനവാടി, വാണിയേ-
കും വിശിഷ്ടതരഭാവസേചനം
തൂവിടാനൊഴുകി കാവ്യവാഹിനി
ദ്യോവിലങ്ങനെയതിൻവിലങ്ങനെ
(സേചനം: നനയ്ക്കൽ ദ്യോവ്: ആകാശം)

ശ്രീകരം വിടരുവാൻ നികാമമെ-
ന്നിൽ കനിഞ്ഞു സുധബിന്ദുപോലവേ
ഏകണം നിഗരദാഹമാറ്റുവാൻ
ശീകരങ്ങളുതിരും കരങ്ങളാൽ
(നികാമം: ഏറ്റവും സമൃദ്ധമായി നിഗരം: തൊണ്ട ശീകരം: വെള്ളത്തുള്ളി)

ചാരുവാക്കി പദതല്ലജങ്ങളിൽ
നീരുതിർത്തതിനു മാറ്റുകൂട്ടിയോ
ചേരുമിമ്പമതു കണ്ണുമാറ്റിടാ-
താരുകണ്ടു കമനീയതാരുകൾ

മേദുരപ്രസരണങ്ങളുണ്ടതിൻ
ചോദനം തുയിലുണർത്തിടും വരം
വേദനിച്ചവനു വേദമായ് വരും
മോദകം മഹിതമാ ദകം മനം
(ദകം: വെള്ളം)

മാനസത്തിലെ മനോഹരാപ്തികൾ
താനലിഞ്ഞ വരി, വാക്കുപൂക്കയായ്
ജ്ഞാനധാര വരമായ്ത്തരുന്നൊരാ
ദാനമാണിഹ നിദാനമായതു്
(ആപ്തി: കിട്ടിയത് നിദാനം: കാരണം)

ജീവിതാനുഭവമെന്ന ചൂളയിൽ 
പാവിതം ഹൃദയകല്പനാതതി
ഭാവിതം മനനബിംബനാടകം
ഭൂവിലാസകലമീ വിലാസമായ്
(പാവിത: ശുദ്ധീകരിച്ഛ തതി: കൂട്ടം)

അംഗഹാരമഴകിൻ പദങ്ങളായ്
സംഗതം വരിതരുന്നൊരർത്ഥവും
രംഗണം വടിവിലൊത്ത വൃത്തമാൽ
രംഗമാധവ തരംഗമായവ
(സംഗതം : ചേർന്ന/യോജിച്ച രംഗണം: നൃത്തം മാധവ: തേൻതൂകുന്ന)

ഞാനിതാ കവനസുന്ദരാംബര-
ത്തിൽ നിരന്തരവിഹംഗമം മുദാ
തൂനിറം പദമരീചി തൂകവേ
വാനിലാവരിമമായ് നിലാവല
(വിഹംഗമം: പക്ഷി മരീചി: രശ്മി വരിമം: വ്യാപ്തി)

കാതരസ്മൃതികളൊക്കെ മായ്ച്ചിതാ
പൂതചിത്തമണിയുന്നു വീചികൾ 
പ്രീതഭാവുകമുണർത്തി നീക്കിയോ
ഭീതരാവിലെവിപത്തി രാവിലെ
(പൂത: ശുദ്ധിയുള്ള)

സത്തചേർത്തപദമുത്തമം വിള-
ക്കിത്തരാൻ കളിവിളക്കുപോൽ ചിരം
അത്തലെങ്ങിനെയൊഴിഞ്ഞുപോയതാ-
മുത്തരം ബഹുലചിത്തമുത്തരം
(അത്തൽ: ദുഃഖം മുത്തരം - സന്തോഷമുള്ള)

വൃത്തം: രഥോദ്ധത
പ്രാസം: ദ്വിതീയ + യമകം