ഋജുരേഖ - The Straight Line
നേര് വഴി... നേരിൻ്റെ വഴി..
Saturday, April 6, 2024
നാരീവിലാസം
Saturday, March 9, 2024
സായാഹ്നസഞ്ചാരം
Saturday, February 3, 2024
ദ്വാദശാദിത്യഭാസം
ഭൂമിയിൽനിന്നു നോക്കുന്ന നമുക്ക് സൂര്യനേയും സൂര്യൻ്റെ പിന്നണിയിൽ മറ്റൊരു നക്ഷത്രവ്യൂഹത്തേയും ചേർത്താണ് ദൃശ്യമാകുന്നത്. ഒരുവർഷം എന്നുനമ്മൾ സാമാന്യമായി കണക്കാക്കുന്നത് ഭൂമിക്കു സൂര്യനെ ഒരുവട്ടം ചുറ്റിക്കറങ്ങിവരാനുള്ള സമയമാണല്ലോ. ഈ ഒരുവർഷത്തിനിടയിൽ സൂര്യൻ 12 നക്ഷത്രങ്ങൾക്കൊപ്പം ചരിക്കുന്നതായാണ് നമ്മൾ കാണുന്നത്, അതായത് ശരാശരി 30 ദിവസങ്ങൾകൊണ്ട് ഒരു നക്ഷത്രത്തിൻ്റെ പിന്നണി വിട്ട് സൂര്യൻ മറ്റൊരു നക്ഷത്രത്തിൻ്റെ ദിശയിലേക്ക് മാറുന്നു. പിന്നണിയിൽ അപ്പപ്പോൾ കാണുന്ന നക്ഷത്രവ്യൂഹത്തിന് എന്ത് ആകൃതിയാണോ ഇവിടെനിന്നും നോക്കുമ്പോൾ തോന്നുന്നത്, ആ പേര് ആ നക്ഷത്രവ്യൂഹത്തിനും ആ നക്ഷത്രവ്യൂഹത്തിനൊപ്പം സൂര്യൻ നില്ക്കുന്ന ദിവസങ്ങളെ അതേപേരിലുള്ള മാസങ്ങളായും കണക്കാക്കിയാൽ നമ്മുടെ കലണ്ടറായി.
സൂര്യൻ ഒന്നേയുള്ളുവെങ്കിലും ഈ 12 മാസങ്ങളിലും സൂര്യൻ ഭൂമിയെ സ്വാധീനിക്കുന്ന രീതി വെവ്വേറെയാണ്, അതിനെ നമ്മൾ 6 ഋതുക്കളായി കല്പിച്ചു. ഈ ലോകത്തിൻ്റെ ആവാസവ്യവസ്ഥ ഈ രീതിയിൽ പാകപ്പെടുത്തിയെടുക്കാൻ ആരെല്ലാം കാരണമാകുന്നുവോ അവരെല്ലാമാണ് ദേവതാസങ്കല്പമായി ഭാരതീയചിന്തകർ കൊണ്ടുനടന്നത്. അതിനാൽ അദിത്യദേവതാസങ്കല്പം അവർ 12 ആയി വേർതിരിച്ചു, അവയ്ക്ക് 12 പേരുകളുമിട്ടു. ദ്വാദശാദിത്യസങ്കല്പമായി ഇതിനെ കണക്കാക്കുന്നു.
ഓരോ ആദിത്യൻ്റേയും ഗുണമോ അധിഷ്ടാനമോ അവർ പ്രതിനിധാനം ചെയ്യുന്ന തത്വമോ അവരെ ആരാധിക്കേണ്ട രീതിയോ അതിൻ്റെ ഫലസിദ്ധിയോ ഒന്നും ഇവിടെ ചർച്ച ചെയ്യുന്നില്ല, അതുകൊണ്ടുതന്നെ ഇത് ഒരു സ്തോത്രമോ സ്തവമോ ആകുന്നുമില്ല. എഴുതിയിട്ട ശ്ലോകങ്ങളിൽ 12 ആദിത്യന്മാരെ പരാമർശിക്കുന്നതിനാൽ ആമുഖമായി സൂചിപ്പിക്കുന്നു എന്നുമാത്രം.
ചക്രബന്ധം
ഭാഷാഭൂഷണത്തിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ അതേപടി പാലിച്ചുകൊണ്ട് അതേ ചക്രബന്ധം തന്നെയാണ് എഴുതിയിരിക്കുന്നത്. കാലം മാറിയതിനൊത്ത് പുതിയതരത്തിൽ ചിത്രീകരിച്ചുവെന്നുമാത്രം. പച്ചനിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങളാണ് ഉദ്ധാരം. ഉദ്ധാരമായി അവിടെ രാജരാജവർമാ എന്ന കവിനാമം കൊടുത്തുകാണുന്നു. ഇവിടെ 12വട്ടം ചക്രം ചമച്ചിരിക്കുന്നതിനാൽ ഒരെണ്ണത്തിൽമാത്രം കവിനാമവും മറ്റു ശ്ലോകങ്ങളിൽ ഏതെങ്കിലും ഒരു ഉദ്ധാരവാക്യവും കൊടുക്കുന്നു. ഉദ്ധാരം നമുക്ക് ഒഴിവാക്കാനാകില്ലല്ലോ. ചക്രത്തിൻ്റെ ആരക്കാലുകൾ തമ്മിൽ ബന്ധിപ്പിക്കുന്നത് ഈ ഉദ്ധാരമാണ്.
ചക്രബന്ധനിബന്ധനകൾ ലളിതമാണ്, ഒറ്റനോട്ടത്തിൽ ശ്ലോകത്തിൽ നിന്നുതന്നെ അവ മനസ്സിലാക്കാനാകും.
1 ശാർദ്ദൂലവിക്രീഡിതം ആസ്പദമാക്കി ശ്ലോകം എഴുതുക
2 മൂന്നാം വരി അന്ത്യാക്ഷരം = നാലാം വരി ആദ്യാക്ഷരം = നാലാം വരി അന്ത്യാക്ഷരം
3 നാലാം വരി നാലാമക്ഷരം = ഒന്നാം വരി ആദ്യാക്ഷരം
4 നാലാം വരി ഏഴാമക്ഷരം = രണ്ടാം വരി ആദ്യാക്ഷരം
5 നാലാം വരി പത്താമക്ഷരം = മൂന്നാം വരി ആദ്യാക്ഷരം
6 നാലാം വരി പതിമൂന്നാമക്ഷരം = ഒന്നാം വരി അന്ത്യാക്ഷരം
7 നാലാം വരി പതിനാറാമക്ഷരം = രണ്ടാം വരി അന്ത്യാക്ഷരം
8 ഉദ്ധാരം 6 അക്ഷരങ്ങളാണ്, 1, 2, 3 വരികളുടെ മൂന്നാം സ്ഥാനത്ത് വരുന്ന അക്ഷരങ്ങളും തുടർന്ന് അതേവരികളുടെ 17ആം സ്ഥാനത്ത് വരുന്ന അക്ഷരങ്ങളും.
പൊതുവേ ഒന്നിലധികം ശ്ലോകങ്ങൾ ചക്രബന്ധത്തിലെഴുതിക്കണ്ടിട്ടില്ല. ഒന്നിലധികം ശ്ലോകങ്ങൾ എഴുതുകയാണെങ്കിൽ അവയുടെ അച്ചുതണ്ട് ഘടിപ്പിക്കുന്ന മധ്യഭാഗം ഒരേപോലെതന്നെ ആവേണ്ടേ എന്നൊരു ചിന്തയുമുണ്ടായി. അതിനാൽ അച്ചുതണ്ടിലെ മധ്യാക്ഷരം ഒരേപോലെയുള്ള ഇരട്ടശ്ലോകങ്ങളുണ്ടാക്കാനും ശ്രമിച്ചിട്ടുണ്ട്.
Saturday, July 29, 2023
സ്മരപ്രേരണകൾ
കാമം തുടിച്ച നിമിഷം മനമാകമാനം
മാനം തുടുത്തു കവിളും ഖലു നാണമാലേ
മാലേയഗന്ധമുതിരും കനവിൻ പരാഗം
(നികാമം - ഏറ്റവും സമൃദ്ധമായി ഖലു - നിശ്ചയമായിട്ടും/ ഇപ്പോള്‍ )
ലോലം വിടർന്നമിഴിയിൽ മദിരാതരംഗം
രംഗം സ്മരൻറെ വിളയാട്ട,മതിൻ വികാരം
കാരം കലർത്തി മധുരത്തൊടതിൻ പ്രമാദം
മാദം പകർന്നനിമിഷം മനമോ വിലോലം
(പ്രമാദം - ഓർമ്മക്കേട് മാദം - ലഹരി)
യോഗം സുഖാനുഭവമോ,ടവ തൻ തലക്കം
ലക്കം കുറിച്ചു പലത,ങ്ങുയരാൻ പതത്രം
തത്രം മറന്നു പുണരേ മറയും നിവാരം
വാരം വരം തരുവതോ തരസാ നിയോഗം
(തലക്കം - മേന്മ ലക്കം - അടയാളം പതത്രം - ചിറക് തത്രം - പരിഭ്രമം നിവാരം - തടസ്സം വാരം - അവസരം തരസാ - വേഗത്തിൽ)
ഹാരം കൊരുത്തു മധുമാസമതിൻ പ്രസാരം
സാരം രുചിച്ചു, മനമിന്നൊരു പൂങ്കിനാവിൽ,
നാവിൽ നുണഞ്ഞസമയം പടരും തമാലം
(തമാലം - ചന്ദനക്കുറി)
രാസം നുകർന്നു തനുവിൽ ബഹുദൂരമോടി
മോടിയ്ക്കു കൂടെ വിരുതും, പരതും വികാശം
കാശം സ്വദിച്ചുതിരയേ മധുരം വിശിഷ്ടം
ശിഷ്ടം മദിച്ച,ലസവേളകളിൻ നിരാസം
(രാസം - രസം/അനുഭൂതി വികാശം - സ്വർഗ്ഗം/സന്തോഷം കാശം - ആകൃതി/ബാഹ്യഭാവം
സ്വദിക്കുക - രുചി നോക്കുക)
Saturday, June 24, 2023
തെളിനീർപ്പെണ്ണു്
Saturday, May 27, 2023
കാളിയമർദ്ദനം
Saturday, April 29, 2023
കാവ്യവാഹിനി
പൂവിടേണ്ടു മനവാടി, വാണിയേ-
കും വിശിഷ്ടതരഭാവസേചനം
തൂവിടാനൊഴുകി കാവ്യവാഹിനി
ദ്യോവിലങ്ങനെയതിൻവിലങ്ങനെ
(സേചനം: നനയ്ക്കൽ ദ്യോവ്: ആകാശം)
ശ്രീകരം വിടരുവാൻ നികാമമെ-
ന്നിൽ കനിഞ്ഞു സുധബിന്ദുപോലവേ
ഏകണം നിഗരദാഹമാറ്റുവാൻ
ശീകരങ്ങളുതിരും കരങ്ങളാൽ
(നികാമം: ഏറ്റവും സമൃദ്ധമായി നിഗരം: തൊണ്ട ശീകരം: വെള്ളത്തുള്ളി)
ചാരുവാക്കി പദതല്ലജങ്ങളിൽ
നീരുതിർത്തതിനു മാറ്റുകൂട്ടിയോ
ചേരുമിമ്പമതു കണ്ണുമാറ്റിടാ-
താരുകണ്ടു കമനീയതാരുകൾ
മേദുരപ്രസരണങ്ങളുണ്ടതിൻ
ചോദനം തുയിലുണർത്തിടും വരം
വേദനിച്ചവനു വേദമായ് വരും
മോദകം മഹിതമാ ദകം മനം
(ദകം: വെള്ളം)
മാനസത്തിലെ മനോഹരാപ്തികൾ
താനലിഞ്ഞ വരി, വാക്കുപൂക്കയായ്
ജ്ഞാനധാര വരമായ്ത്തരുന്നൊരാ
ദാനമാണിഹ നിദാനമായതു്
(ആപ്തി: കിട്ടിയത് നിദാനം: കാരണം)
ജീവിതാനുഭവമെന്ന ചൂളയിൽ
പാവിതം ഹൃദയകല്പനാതതി
ഭാവിതം മനനബിംബനാടകം
ഭൂവിലാസകലമീ വിലാസമായ്
(പാവിത: ശുദ്ധീകരിച്ഛ തതി: കൂട്ടം)
അംഗഹാരമഴകിൻ പദങ്ങളായ്
സംഗതം വരിതരുന്നൊരർത്ഥവും
രംഗണം വടിവിലൊത്ത വൃത്തമാൽ
രംഗമാധവ തരംഗമായവ
(സംഗതം : ചേർന്ന/യോജിച്ച രംഗണം: നൃത്തം മാധവ: തേൻതൂകുന്ന)
ഞാനിതാ കവനസുന്ദരാംബര-
ത്തിൽ നിരന്തരവിഹംഗമം മുദാ
തൂനിറം പദമരീചി തൂകവേ
വാനിലാവരിമമായ് നിലാവല
(വിഹംഗമം: പക്ഷി മരീചി: രശ്മി വരിമം: വ്യാപ്തി)
കാതരസ്മൃതികളൊക്കെ മായ്ച്ചിതാ
പൂതചിത്തമണിയുന്നു വീചികൾ
പ്രീതഭാവുകമുണർത്തി നീക്കിയോ
ഭീതരാവിലെവിപത്തി രാവിലെ
(പൂത: ശുദ്ധിയുള്ള)
സത്തചേർത്തപദമുത്തമം വിള-
ക്കിത്തരാൻ കളിവിളക്കുപോൽ ചിരം
അത്തലെങ്ങിനെയൊഴിഞ്ഞുപോയതാ-
മുത്തരം ബഹുലചിത്തമുത്തരം
(അത്തൽ: ദുഃഖം മുത്തരം - സന്തോഷമുള്ള)
പ്രാസം: ദ്വിതീയ + യമകം